Monday, November 9

൧,കുഞ്ഞ് ൨,പുസ്തകങ്ങള്‍

൧,
കുഞ്ഞേ...
ജീവിതം കൊണ്ട്
കളിച്ചുതുടങ്ങുക
നീലക്കണ്ണുളള പാവക്കുട്ടിയും
കീ കൊടുത്താല്‍‍‍‍‍‍‍‍‍‍‍‍‍‍
കരഞ്ഞോടുന്ന കാറും
നിന്നെ കബളിപ്പിക്കുകയേയുള്ളൂ.

൨,
പലവട്ടം ശ്രമിച്ചിട്ടും
ഇതുവരെ വായിച്ചുതീരാത്തത്
ആള്‍ക്കൂട്ടം

സഞ്ചാരിയാക്കിയത്
തലമുറകളും തെരുവിന്‍റെ കഥയും

ജീവിതത്തില് നിന്ന്
ഇറങ്ങിപ്പോവാന്‍ പറഞ്ഞത്
ഖസാക്കിന്‍റെ ഇതിഹാസം

ഒരു പ്രാവശ്യം മാത്രമേ
ഹൃദയം നിറച്ച്
പ്രണയിക്കാവൂ എന്ന്
എന്‍റെ പ്രണയത്തെ
അട്ടിമറിച്ചത്
കോളറാക്കാലത്തെ പ്രണയം

സുഹൃത്തേ,
ജീവിതത്തെക്കുറിച്ച്
നിങ്ങള്‍ വായിച്ച
പുസ്തകങ്ങളൊന്നും വായിക്കാന്‍
ഞാനാഗ്രഹിക്കുന്നില്ല.....

Tuesday, October 6

ചിലന്തിവലക്കൊട്ടാരം

ശേഷം,
വാക്കുകളെല്ലാം വിഴുങ്ങി
മുനകള്‍ കൂര്‍ത്തുവരുന്ന
നിശബ്ദതയില്‍
ഈ ചിലന്തിവലക്കൊട്ടാരത്തില്‍
ഞാനിരിക്കുന്നു
എന്‍റെ കണ്ണുകളും മൂക്കും
ചെവികളും തലമുടിനാരുകളും
നിശബ്ദമാകുന്നു
ശശിധരാ.........
തിരസ്ക്കാരത്തിന്‍റ
രാസലായനികള്‍
തലയോട്ടികളില്‍ നിറച്ച്
എനിക്കു പകരുക
എന്നെ പഞ്ചഭൂതങ്ങളാക്കുക
നാന്മുകാ....
താമരത്താരില്‍നിന്നിറങ്ങിവന്ന്
എന്‍റെ അസ്ഥികള്‍ക്കുളളില്‍
നിനക്കു പറ്റിപ്പോയ
കൈപ്പിഴ തിരുത്തുക
എന്നെച്ചൊല്ലി ചെറുതായി
ലജ്ജിക്കുക
നാഗജേതാവേ..
അവതാര ധവളിമയില്‍
പ്രണയപയോധി തീര്‍ത്തവനേ
ആദിയില്‍
യോദ്ധാവിന്‍റെ കാതില്‍
പറഞ്ഞതിന്‍റെ
അനന്തരം പറയുക
എന്നെ ആള്‍ക്കൂട്ടത്തിനിടയിലേക്കു
വീണ്ടും പറഞ്ഞുവിടുക
അമ്പും വില്ലുമില്ലാതെ
ഞാന്‍ യുദ്ധം ചെയ്യട്ടെ..

Friday, September 25

250909

നന്ദിയുണ്ട് കംപ്യൂട്ടറേ
സ്വപ്നങ്ങളെ
ഒരു ഡാറ്റാബേസാക്കി
ഒരുക്കിയെടുത്തു തന്നതിന്,
മൌസിന്‍റെ പ്ളാസ്റ്റിക്
മിനുസത്തില്‍ നിന്ന്
ഒറ്റക്ളിക്കിലെന്നെ
സന്ദേശങ്ങളുടെ
ചെപ്പിലേക്കെടുത്തുവയ്ക്കുന്നതിന്,
നിന്‍റെ ജാലകങ്ങളില്‍ നിന്ന്
ജാലകങ്ങളിലേക്ക് പറന്നിറങ്ങി
ഞാനെന്‍റെ ജീവിതത്തിന്‍റെ
ഫയല്‍ക്കൂട്ടങ്ങളെ ഒളിച്ചുവയ്ക്കുമ്പോള്‍
എനിക്ക് നിന്നോട്
വല്ലാത്ത പ്രണയം തോന്നുന്നു
ഒരിക്കലും നിലയ്ക്കാത്ത
നെറ്റ്വര്‍ക്കുകളിലൂടെ
എന്നെയും ചേര്‍ത്തുപിടിച്ച്
നീ അണച്ചുപായുമ്പോള്‍
നിന്‍റെ നിശ്വാസങ്ങളില്‍
ഞാനലിഞ്ഞുപോവുന്നു
ഒരിക്കല്‍
എന്‍റെ കൈവിരലുകള്‍
കോര്‍ത്തുപിടിച്ച്
കിളികളും,കാറ്റും,മരങ്ങളും,
പുഴയുമില്ലാത്ത
കോഡുകളുടെ
സുഗന്ധം മാത്രം നിറഞ്ഞ
ഒരു സെര്‍വ്വറിന്‍റെ
നിഗൂഢതയിലേക്ക്
നീ മുങ്ങാംങ്കുഴിയിടുന്നത്
ഞാന്‍
സ്വപ്നം കണ്ടുകൊണ്ടേയിരിക്കുന്നു.

Wednesday, September 16

130909

നിന്‍റെ
മുടിയിലെ
പിച്ചിപ്പുവിന്‍റെ മണം
തീരുംവരെ
എന്നെയൊന്നു
കെട്ടിപ്പിടിക്കാമോ.............

Sunday, August 16

ഖുമ്റി

തീക്ഷ്ണസുഗന്ധിയായ
കാററ്
സ്വനനിഷ്യന്ദിയായ
അരുവി
രാഗ് പഹാഡിയില് തളിര്ത്തു വന്ന
ഖുമ്റിക്ക്
നിന്റെ ഭാവം
താഴ്വരയിലെ ഏകാകിയായ
പ്രണയിനിയുടെ
വിരഹം
ചിറകുകളിലാവാഹിച്ച്
പറന്നുയരുന്ന
പേരറിയാത്ത
പക്ഷി
ഉത്തരാ.....
ഈ രാത്രിയില്
മഞ്ഞില് കുളിച്ചുനില്ക്കുന്ന
ഒരു പറ്വതം
പ്രതിബിംബിക്കുന്നത്
നീ അറിയുന്നുണ്ടോ?

(രാഗ് പഹാഡി-ഒരു ഹിന്ദുസ്ഥാനിരാഗം)

Wednesday, August 12

തീരം

തിരഞ്ഞ് തിരഞ്ഞ്
പുഴ
നെടുവീര്പ്പിടുന്നു
ജനനം മുതല്
മരണം വരെ കൂടെയുണ്ടെങ്കിലും
മനസ്സറിഞ്ഞൊന്ന്
വാരിപ്പുണരാന്
വയ്യ

ഹരിശ്രി

സഞ്ചാരികള്